
കോട്ടയം: സൗത്ത് സുഡാനിൽ നിന്ന് നാട്ടിലെത്തിയ 52-കാരിക്ക് എബോള വൈറസ് ബാധയുണ്ടോയെന്ന് സംശയം ഉയർന്നതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രത്യേക നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. പനിയെ തുടർന്ന് പാലായിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ ഇവരെ ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.
നിലവിൽ രോഗിയെ പ്രത്യേക ഐസലേഷൻ വാർഡിൽ പാർപ്പിച്ചിരിക്കുകയാണ്. രോഗിയുടെ ആരോഗ്യനില വിലയിരുത്തുന്നതിനും നിരീക്ഷണം ശക്തമാക്കുന്നതിനുമായി പ്രത്യേക മെഡിക്കൽ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. എബോള രോഗത്തിന് സാധാരണ കാണപ്പെടുന്ന മറ്റ് പ്രധാന ലക്ഷണങ്ങളൊന്നും നിലവിൽ രോഗിക്കില്ലെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്. പനിയിൽ ചെറിയ വ്യത്യാസങ്ങൾ മാത്രമാണ് ശ്രദ്ധയിൽപ്പെട്ടിട്ടുള്ളത്.
രോഗിയുടെ സാംപിളുകൾ പരിശോധനയ്ക്കായി തിരുവനന്തപുരത്തേക്ക് അയച്ചിട്ടുണ്ട്. പരിശോധനാഫലം ലഭിച്ചതിന് ശേഷമേ എബോള ബാധ സ്ഥിരീകരിക്കാൻ കഴിയൂ. ഫലത്തിന്റെ അടിസ്ഥാനത്തിൽ തുടർ ചികിത്സയും മറ്റ് നടപടികളും തീരുമാനിക്കുന്നതിനായി മെഡിക്കൽ ബോർഡ് രൂപീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.










